തൃപ്രയാർ: വിദേശരാജ്യങ്ങളിൽ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചശേഷം നാട്ടിലെത്തിയ രണ്ടുപേർ വീണ്ടും മാരകമയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടെ പോലീസിന്റെ പിടിയിലായി.
വലപ്പാട് സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് റാഷിദ് (31), പുല്ലൂറ്റ് സ്വദേശി കുന്നുപുറത്ത് വീട്ടിൽ ഷംനാദ് (34) എന്നിവരാണ് 20 ഗ്രാമോളം എംഡിഎംഎ യുമായി തൂഫാൻ സ്പെഷ്യൽ സ്ക്വാഡും വലപ്പാട് പോലീസും ചേർന്ന് പിടികൂടിയത്.
ഗൾഫിൽ വെച്ച് മയക്കുമരുന്ന് കേസിൽ ഷംനാദ് ആറു വർഷവും, മുഹമ്മദ് റാഷിദ് ഒന്നര വർഷവും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷവും ഇവർ മയക്കുമരുന്ന് ഇടപാടുകൾ തുടരുകയായിരുന്നു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രമോദ്, തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൾ സലാം തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് എസ്ഐ സി.ആർ. പ്രദീപ് , എഎസ്ഐ ലിജു, ജിഎസ്സിപിഒ സി.കെ. ബിജു, സിപിഒമാരായ നിഷാന്ത്, സുർജിത് സാഗർ, വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ എബിൻ, ജി എസ്ഐ ഉണ്ണി, ജിഎഎസ്ഐ നിഷി, സിപിഒമാരായ സന്ദീപ്, ശ്യാം, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.